യൂട്യൂബിനെ പിന്നിലാക്കി ടിക്ടോക്കിന്‍റെ കുതിപ്പ്. കുട്ടികളും കൗമാരക്കാരും യൂട്യൂബില്‍ ചിലവഴിക്കുന്നതിനെക്കാള്‍ സമയം ടിക് ടോക്കിൽ വീഡിയോകൾ കാണുന്നതായി റിപ്പോര്‍ട്ട്. 2021-ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോ കാണുമ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്നത് 56 മിനിറ്റു മാത്രമാണ്. ഇന്ത്യയടക്കമുള്ള ഉപയോക്താക്കള്‍ ഏറെയുള്ള രാജ്യങ്ങളില്‍ ടിക്ടോക്കിന് വിലക്കുണ്ടെങ്കിലും അതിന്‍റെ ജനപ്രീതിയില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രക്ഷാകർതൃ നിയന്ത്രണ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ കുസ്റ്റോഡിയോ ആണ് പഠനം നടത്തിയത്. രക്ഷാകർതൃ നിരീക്ഷണത്തിനായി പ്രത്യേക അക്കൗണ്ടുകളുള്ള 400,000 കുടുംബങ്ങളുടെ ഡാറ്റ വിശകലനം ചെയ്താണ് അവര്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 2020 ജൂണ്‍ മുതലാണ് ടിക് ടോക്ക് യൂട്യൂബിനെ പിന്നിലാക്കി തുടങ്ങിയത്. അന്ന് 4 മുതൽ 18 വയസ്സുവരെയുള്ളവര്‍ക്കിടയിലായിരുന്നു ടിക് ടോക്കിന് കൂടുതല്‍ സ്വീകാര്യത ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് മുതിര്‍ന്ന ആളുകള്‍ക്കിടയിലും ടിക് ടോക്ക് തരംഗമായിതുടങ്ങി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രിട്ടണില്‍ കൗമാരക്കാര്‍ പ്രതിദിനം 102 മിനിറ്റ് വരെ ടിക്‌ടോക്ക് ഉപയോഗിക്കുമ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്നത് 53 മിനിറ്റാണ്. ലോകത്തെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ യൂട്യൂബിന് അടുത്ത തലമുറയിലെ വെബ് ഉപയോക്താക്കളില്‍ അധിപത്യം കുറയുന്നു എന്നതാണ് ഈ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്.