ചെന്നൈ: പാര്‍ലമെന്റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ നിരോധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇത് ജര്‍മ്മനിയല്ലെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്നാണ് നരേന്ദ്രമോദിയെ അദ്ദേഹം വിശേഷിപ്പിച്ചത്. വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുന്ന സംഭവമാണെന്നും പ്രധാനമന്ത്രി ഏകാധിപത്യം തിരികെകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും കമല്‍ ഹാസന്‍ വിമര്‍ശിച്ചു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്.
'ഇത് ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ശ്വാസം മുട്ടിക്കുന്ന നടപടിയാണ്. തെറ്റുകളും അഭിപ്രായ വ്യത്യാസങ്ങളും ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശമാണ്. അത് അനുവദിക്കാത്തത് ഭരണഘടനയെതന്നെ പരിഹസിക്കുന്ന നടപടിയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അഭിപ്രായങ്ങള്‍പോലും കേള്‍ക്കാന്‍ തയാറല്ലെങ്കില്‍ രാജാവും മന്ത്രിമാരും വാഴ്ത്തപ്പെടുന്ന രാജവാഴ്്ച്ചയിലേക്ക് നമ്മള്‍ മടങ്ങുകയാണ് എന്നാണോ അതിനര്‍ത്ഥം?'-കമല്‍ ഹാസന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ നീക്കം ചെയ്യും.