തിരുവനന്തപുരം: 65 വാക്കുകള്‍ ഇനിമുതല്‍ സഭയില്‍ ഉപയോഗിക്കാനാവില്ലെന്ന തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളില്‍ ഭൂരിഭാഗവും നരേന്ദ്രമോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ മനസില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് ബിജെപിയും നരേന്ദ്രമോദിയും എന്നും ഇരുസഭകളിലെയും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാനായി പ്രഖ്യാപിച്ച അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയില്‍ 'മോദിയും ബിജെപിയും' എന്നുകൂടി ചേര്‍ത്താല്‍ എല്ലാം തികയും എന്നും കെ സുധാകരന്‍ പറഞ്ഞു.
'സഭ്യതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചുവര്‍ഷമായി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും രാജ്യത്തെ ജനങ്ങളോട് കാണിക്കുന്നത്. മോദിയും കൂട്ടരും കാണിക്കുന്ന നെറികേടുകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമുളള തുഗ്ലക് പരിഷ്‌കാരമാണ് സഭയില്‍ കൊണ്ടുവരാന്‍ പോകുന്നത്. പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും പ്രവൃത്തികളെയും പ്രതിഫലിപ്പിക്കുന്ന പദപ്രയോഗം പ്രതിപക്ഷത്തുളളവര്‍ നടത്തുമ്പോള്‍ എന്തിനാണ് അദ്ദേഹം അസഹിഷ്ണുത കാണിക്കുന്നത്? നല്ലതുചെയ്താലെ ആളുകള്‍ നല്ലതുപറയുകയുളളു എന്ന് മനസിലാക്കാനുളള ബുദ്ധി പോലുമില്ലാത്തയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് പറയുന്നതുതന്നെ നാണക്കേടാണ്. അദ്ദേഹം അര്‍ഹിക്കുന്ന പദപ്രയോഗം സഭയ്ക്കകത്തും പുറത്തും നടത്താനാണ് ലോക്‌സഭാംഗം എന്ന നിലയില്‍ എന്റെ തീരുമാനം'- കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ നീക്കം ചെയ്യും.