ഡല്‍ഹി: സിനിമാ പോസ്റ്ററില്‍ കാളി ദേവിയെ അപമാനിച്ചുവെന്ന പരാതിയില്‍ ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ യു പി പൊലീസ് കേസ് എടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. ലീന മണിമേഖലയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാളാണ് പരാതി നല്‍കിയത്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോമഹാസഭയുടെ അധ്യക്ഷൻ അജയ് ഗൗതം ആഭ്യന്തരമന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്ററാണ് വിവാദത്തിലായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി. അതേസമയം, ഒന്നും നഷ്ടപ്പെടാനില്ലെന്നും ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്നവരുടെ ഒപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലീന പ്രതികരിച്ചു. അതിന് തന്‍റെ ജീവനാണ് വിലയായി നല്‍കേണ്ടതെങ്കില്‍ അത് നൽകുമെന്നും അവർ ട്വീറ്റ് ചെയ്തു. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ് ഡോക്കുമെന്‍ററിയുടെ ഇതിവൃത്തം.