കൊച്ചി: പീഡനക്കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജ് അറസ്റ്റില്‍. സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജ്ജിനെതിരായ നടപടി. മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനശ്രമം, അശ്ലീല സന്ദേശം അയക്കല്‍, കടന്നുപിടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി പത്താംതിയതി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി തന്നെ കയറിപ്പിടിച്ചെന്നും ഫോണിലൂടെ അശ്ലീല സന്ദേശമയച്ചെന്നുമാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ പരാതി.
സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയ കേസില്‍ ചോദ്യംചെയ്യാനായി ഇന്ന് പി സി ജോര്‍ജ്ജിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യംചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ കേസ് പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പീഡന പരാതി നല്‍കിയത്. സ്വര്‍ണ്ണക്കടക്കുകേസ് പ്രതി സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങള്‍ക്കുപിന്നാലെ സോളാര്‍ കേസ് പരാതിക്കാരിയും പി സി ജോര്‍ജ്ജും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. അതേദിവസം തന്നെ പി സി ജോര്‍ജ്ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് അവരുടെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ താന്‍ നിരപരാധിയാണെന്ന് തെളിയുമെന്നും ഇതുകൊണ്ടൊന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു. 'ക്രൈംബ്രാഞ്ച് ഒരു കേസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് പുതിയ കേസുമായി എന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വന്നത്. ഞാന്‍ ഒരു സ്ത്രീയേയും പീഡിപ്പിക്കില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെയടുത്ത് പത്രപ്രവര്‍ത്തകരായ പെണ്‍കുട്ടികളടക്കം വരുന്നതാണ്. മോളേ ചക്കരേ എന്നല്ലാതെ ഞാനാരെയും വിളിക്കാറില്ല. അത്രയേറേ സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. പിണറായി വിജയന്റെ കാശുവാങ്ങി ചെയ്യുന്ന മര്യാദകേടിന് ദൈവം അവരോട് ക്ഷമിക്കട്ടെ. ഞാന്‍ പോയ രാഷ്ട്രീയനേതാക്കന്മാരെല്ലാം എന്നെ പീഡിപ്പിച്ചിട്ടുണ്ട്, പി സി ജോര്‍ജ്ജ് മാത്രം എന്നോട് മാന്യത കാണിച്ചു എന്ന് അവളുതന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. അവളത് മാറ്റിപ്പറയുന്നെങ്കില്‍ പറയട്ടെ. എന്റെ ഭാഗത്തുനിന്ന് അത്തരം വൃത്തികേടുകളുണ്ടാവില്ല'- എന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ പ്രതികരണം.