ഡല്‍ഹി: രാജ്യത്തെ നിയമവ്യവസ്ഥയില്‍ ഇടപെടരുതെന്ന് ഐക്യരാഷ്ട്രസഭയോട് ഇന്ത്യ. നിയമ നടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ടീസ്റ്റയേയും ആര്‍ ബി ശ്രീകുമാറിനെയും വിട്ടയക്കണം. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരും. ഇത്തരം നടപടികള്‍ ആശങ്കയുണ്ടാക്കുന്നുവെന്നുമായിരുന്നു യു എന്നിന്‍റെ പ്രതികരണം. ഇതിനെതിരെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. നേരത്തെ കശ്മീർ വിഷയം പൗരത്വ നിയമഭേദഗതി എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ യു എന്‍ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍റെ നിയന്ത്രണത്തിലാണ് മനുഷ്യാവകാശ കൗണ്‍സിലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകള്‍ക്കൊപ്പം നിന്ന ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ടീസ്റ്റ സെതൽവാദിനെ ചോദ്യം ചെയ്യുന്നത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും എം പിയുമായിരുന്ന ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി. ഗുൽബർഗ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചത്. അതേസമയം, 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ ടീസ്റ്റ പങ്കുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടീസ്റ്റ സെതൽവാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദിയും അന്നത്തെ സംസ്ഥാന അഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ ഗൂഡാലോചനക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തകയാണ് ടീസ്റ്റ സെതൽവാദ്.