കോഴിക്കോട്: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ധനകാര്യം, എക്‌സൈസ്, വൈദ്യുതി വകുപ്പുകള്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയിലും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കറ്റിലും അംഗമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടി. ശിവദാസ മേനോന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ശിവദാസ മേനോന്‍റെ വിയോഗം കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മേഖലക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഘടനാ രംഗത്തും രാഷ്ട്രീയ രംഗത്തും തന്‍റെതായ വ്യക്തി മുദ്രപതിപ്പിച്ച ശിവദാസ മേനോന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരുന്നു. അതിതീവ്ര ഇടതുപക്ഷ വ്യതിയാനങ്ങള്‍ക്കും തീവ്ര വലതുപക്ഷ വ്യതിയാനങ്ങള്‍ക്കുമെതിരെ മാര്‍ക്‌സിസം-ലെനിനിസത്തിന്റെ കൃത്യമായ സൈദ്ധാന്തിക നിലപാട് മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതനായി. പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള മന്ത്രി എന്നീ നിലകളിലും ശിവദാസ മേനോന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹവുമായുള്ള ബന്ധം വളരെ സ്മരണീയമാണ് - മുഖ്യമന്ത്രി പറഞ്ഞു.