കൊച്ചി: താര സംഘടനയായ എ എം എം എയുടെ വാർഷിക ജനറൽ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിര്‍മ്മാതാവുമായ വിജയ് ബാബു എത്തി. കൊച്ചിയിലാണ് എ എം എം എയുടെ 28-ാം ജനറല്‍ വാര്‍ഷിക യോഗം നടക്കുന്നത്. സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തിലാണ് വിജയ് ബാബു യോഗത്തില്‍ എത്തിയിരിക്കുന്നത്. വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പരാതിയില്‍ സംഘടന നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി ചെയർപേഴ്‌സൺ ഉൾപ്പെടെ മൂന്ന് നടിമാര്‍ രാജി വെച്ചിരുന്നു.
അതേസമയം, യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണം. കേരളം വിട്ടുപുറത്തു പോകരുത്. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും പരാതിക്കാരിയെ സ്വാധീനിക്കുന്ന ഒന്നും വിജയ് ബാബുവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകരുത് തുടങ്ങിയ ഉപാധികളോടെയാണ് വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്.