ദ്രൗപതി മുർമുവിൻ്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം സംഘപരിവാറിനൊപ്പം ചില ലിബറലുകളും ആഘോഷമാക്കുന്നുണ്ട്. വിശാലഹിന്ദുത്വത്തിനായുള്ള, രാംനാഥ് കോവിന്ദിനെയും ഇപ്പോൾ മിസിസ് മുർമുവിനേയും വെച്ചു കൊണ്ടുള്ള മനുവാദികളുടെ സോഷ്യൽ എഞ്ചിനിയറിംഗ് ദളിതരെ സംബന്ധിച്ചടുത്തോളം ധൃതരാഷ്ട്രാലിംഗനമാണെന്ന് അറിയണം. ഇപ്പോൾ ചില സ്വത്വരാഷ്ട്രീയക്കാരായ ബുദ്ധിജീവികളും ഇത് മഹത്തായ തീരുമാനമാണെന്നൊക്കെ തട്ടിവിട്ട് ഹിന്ദുത്വവാദികളുടെ നാമജപ ഘോഷയാത്രക്ക് കൊഴുപ്പ് കൂട്ടികൊടുക്കുന്നുണ്ട്.
ഹിന്ദുത്വവാദികളുടേത് ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ രാക്ഷസീയമായൊരു പ്രത്യയശാസ്ത്രമാണെന്ന് മനസിലാക്കാൻ സവർക്കറുടെയും ഗോൾവാക്കറുടെയും കൃതികളിലൂടെ കടന്നുപോയാൽ മതി. ഈയൊരു പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്ന് ആർ എസ് എസ് നടത്തിയിട്ടുള്ള ന്യൂനപക്ഷ ഹിംസയുടെയും ദളിത് ഹിംസയുടെയും ചോരയൊലിക്കുന്ന ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ദളിതർക്കെതിരായ ക്രൂരവിവേചനങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രം.
ബൽച്ചി, പരാസ് ബീഘ, ലക്ഷ്മൺ പൂർബാത്ത് തുടങ്ങി രൺവീർ സേനകളും ഭൂമിഹാർ സേനകളും നടത്തിയിട്ടുള്ള കൂട്ടക്കൊലകൾക്ക് പിറകിൽ ആർ എസ് എസായിരുന്നു. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കി നിർത്തി കൊണ്ട് സമീപവർഷങ്ങളിൽ ഗുജറാത്തിലും യുപിയിലും ഹരിയാനയിലുമെല്ലാം ദളിത് പീഢനങ്ങൾക്ക് ആക്കം കൂട്ടിയിയതും വർധിതമാക്കിയതും മോഡി സർക്കാറാണ്. ഗോവധമാരോപിച്ച് ന്യൂനപക്ഷങ്ങൾ മാത്രമല്ല ദളിതുകളും രാജ്യമാകെ വേട്ടയാടപ്പെടുന്നതാണ് നാം കണ്ടത്. സംഘപരിവാറിൻ്റെ ഹിന്ദുത്വ അജണ്ടയുടെയും സോഷ്യൽ എഞ്ചിനിയറിംഗിൻ്റെയും കുടിലതയെന്തെന്നറിയാതെ മുർമുവിൻ്റെ സ്ഥാനാർത്ഥിത്വം ആഘോഷിക്കുന്നവർ ഹിന്ദുത്വഭീകരതയുടെ മാപ്പുസാക്ഷികളാവുകയാണ്.