തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഗൂഡാലോചനാ കേസില്‍ ചോദ്യം ചെയ്യും. മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച 11 മണിയോടെ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പി എസ് സരിത്തിനെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍മന്ത്രി കെ ടി ജലീല്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. ഇതിനെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ഗൂഡാലോചനയുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജലീല്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വപ്ന സുരേഷിനെ 12 മണിക്കൂറാണ് ഇ ഡി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളെ സംബന്ധിച്ചാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ നല്‍കിയ ഹര്‍ജി കസ്റ്റംസ് എതിര്‍ത്തു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസിൽ 2020ലാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയത്. ഈ മൊഴിയില്‍ മുഖ്യമന്ത്രി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.