രാഷ്ട്രപതി തെരഞ്ഞെടുപ്പല്‍ ഹിംസയുടെ ഫാഷിസ്റ്റ് മുഖംവെളുപ്പിക്കാന്‍ ഒരു സാമുദായിക ലീലയാടാമെന്ന് ബിജെപി കരുതേണ്ടെന്ന് ഡോ ആസാദ്. സാമുദായിക പ്രാതിനിധ്യത്തിന്റെ കിന്നരിത്തൊപ്പികൊണ്ട് രൂക്ഷമായ സാമുദായിക വിവേചനം മറച്ചു വെക്കാമെന്ന് വര്‍ണാശ്രമധര്‍മ്മികള്‍ കരുതരുത്. ഒരു ആദിവാസി ഗോത്ര സമുദായത്തില്‍ പിറന്ന സ്ത്രീ ഇന്ത്യയുടെ ഏറ്റവും ഉന്നതമായ പദവിയില്‍ എത്തുന്നത് അഭിമാനകരമാണ്. സ്ത്രീകള്‍ക്കു പാര്‍ലമെന്റില്‍ സംവരണം കൊണ്ടുവരാനുള്ള ബില്ല് പതിറ്റാണ്ടുകളായി സഭയ്ക്കു പുറത്തു നില്‍ക്കുകയാണ്. ബി ജെ പി അകത്തേയ്ക്കു കൊണ്ടുവരില്ല- ഡോ ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ത്യയുടെ രാഷ്ട്രപതി എന്ന പദവി ഏറാന്‍മൂളികളെ ഇരുത്തേണ്ട ഇടമല്ല. മറ്റൊരു അധികാരകേന്ദ്രത്തിന്റെ ആജ്ഞയ്ക്കോ അഭിപ്രായത്തിനോ വഴങ്ങേണ്ട വിധേയപദമല്ല. ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ ആത്മാവു തുടിക്കുന്ന ഉന്നതശീര്‍ഷരാവണം അവിടെയെത്തേണ്ടത്. ഉന്നതമായ ആ പദവി സാമുദായികമായി മാത്രം നിശ്ചയിക്കപ്പെട്ടുകൂടാ. അതേസമയം ഒരു മത ഗോത്ര പാരമ്പര്യവും അകറ്റി നിര്‍ത്തപ്പെടുകയുമരുത്. സാമുദായിക പ്രാതിനിധ്യത്തിന്റെ കിന്നരിത്തൊപ്പികൊണ്ട് രൂക്ഷമായ സാമുദായിക വിവേചനം മറച്ചു വെക്കാമെന്ന് വര്‍ണാശ്രമധര്‍മ്മികള്‍ കരുതരുത്. ദാന- സൗജന്യങ്ങളുടെ വിധേയ മായികതയില്‍ സാമൂഹികനീതി തെരുവില്‍ ബലാല്‍ക്കാരം ചെയ്യപ്പെടുന്ന ഒരു രാജ്യത്തിന്റെ ദുഷ്ടമുഖം മറച്ചുവെയ്ക്കാനാവില്ല. ഒരു ആദിവാസി ഗോത്ര സമുദായത്തില്‍ പിറന്ന സ്ത്രീ ഇന്ത്യയുടെ ഏറ്റവും ഉന്നതമായ പദവിയില്‍ എത്തുന്നത് അഭിമാനകരമാണ്. എന്നാല്‍ വിവേചനത്തിന്റെയും ഹിംസയുടെയും ഫാഷിസ്റ്റ് മുഖംവെളുപ്പിക്കാന്‍ ഒരു സാമുദായിക ലീലയാടാം എന്നാണ് ബി ജെ പി കരുതുന്നതെങ്കില്‍ ആ കാപട്യം തുറന്നു കാണിക്കപ്പെടണം.
സ്ത്രീകള്‍ക്കു പാര്‍ലമെന്റില്‍ സംവരണം കൊണ്ടുവരാനുള്ള ബില്ല് പതിറ്റാണ്ടുകളായി സഭയ്ക്കു പുറത്തു നില്‍ക്കുകയാണ്. ബി ജെ പി അകത്തേയ്ക്കു കൊണ്ടുവരില്ല. ദളിതരും ന്യൂനപക്ഷങ്ങളും തെരുവില്‍ വേട്ടയാടപ്പെടുന്നു. സ്ത്രീകള്‍ വലിച്ചു കീറപ്പെടുന്നു. അസഹിഷ്ണുത കത്തുന്ന നാടായി ഇന്ത്യയെ മാറ്റിയിരിക്കുന്നു. ആദിവാസികള്‍ക്ക് അവരുടെ ഭൂമിയില്‍ അവകാശം പതിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ശ്വവല്‍ക്കൃത സമൂഹങ്ങളെ ജീവിതത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതികളില്ലാത്ത ബി ജെ പി നേതൃത്വം രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി സ്ത്രീയെ നിര്‍ത്തുമ്പോള്‍ അവരെ സവര്‍ണവത്ക്കരിക്കുക മാത്രമാണ്. അത് ഒരു സമുദായത്തിന്റെ പ്രാതിനിധ്യമാവില്ല.
അതേസമയം ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരു രാഷ്ട്രീയ അടവായിപ്പോലും പ്രധാന പദവികളില്‍ പാര്‍ശ്വവത്ക്കൃത സമുദായാംഗങ്ങളെ പരിഗണിക്കാറില്ല. അവര്‍ വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. കാപട്യം അടവായി സ്വീകരിക്കാനല്ല, ആ സമൂഹങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ നിര്‍വ്വഹണം മുഖ്യമുദ്രാവാക്യമാക്കി മാറ്റാനും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താനും ജാഗ്രത കാണിക്കണം. കേരളത്തില്‍ ഒരു ദളിത് ആദിവാസി സ്ത്രീയും പ്രധാന പദവികളിലേക്ക് ഉയര്‍ന്നു കണ്ടിട്ടില്ല. വൈസ് ചാന്‍സലറുടെ പദവികളിലേക്ക് അര്‍ഹതകൊണ്ട് ഉയര്‍ന്നു വന്നവരെപ്പോലും നിര്‍ദ്ദയം അവഗണിച്ചു മാറ്റിനിര്‍ത്തിയിട്ടുണ്ട്. അധികാരത്തിന്റെയും പൗരജീവിതത്തിന്റെയും സമസ്ത തുറകളിലും സാമൂഹികനീതി ഉറപ്പാക്കണം, സ്റ്റേജ്ഷോകളില്‍ മയങ്ങുന്നതല്ല ജനാധിപത്യത്തിനുള്ള ഉണര്‍വ്വുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക