മുംബൈ: ശിവസേനയുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ 34 എംഎല്‍എമാര്‍ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നു. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ ഷിൻഡെയും എം. എല്‍. എമാരും അസമിലെ ഗുവാഹത്തിയില്‍ എത്തിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് എം എല്‍ എമാര്‍ താമസിക്കുന്നത്. അസം സര്‍ക്കാര്‍ ഹോട്ടലിന് ചുറ്റും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളതെന്നാണ് റിപ്പോര്‍ട്ട്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കണമെന്നാണ് വിമത എം എല്‍ എമാര്‍ അവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിമത നീക്കത്തിന് പങ്കില്ലെന്നാണ് ബിജെപിയുടെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, 288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 55 പേരുണ്ട്. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടത്. എന്‍.സി.പി.ക്കും കോണ്‍ഗ്രസിനുമായി 96 അംഗങ്ങളാണ് നിയമസഭയിലുള്ളത്. എന്നാലും ഭൂരിപക്ഷത്തിന് 36 പേരുടെ പിന്തുണകൂടി വേണം. 55 അംഗങ്ങളുള്ള ശിവസേനയില്‍നിന്ന് 22 പേര്‍ രാജിവെച്ചാലും 33 പേരുടെ പിന്തുണ ലഭിക്കും. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മജ്ലിസ്, സി.പി.എം. തുടങ്ങിയ ചെറുപാര്‍ട്ടികളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചാല്‍ ഏക്നാഥ് ഷിൻഡെയുടെ നീക്കം പരാജയപ്പെടാനാണ് സാധ്യത.