പാട്ന: ബിഹാറിൽ സഖ്യകക്ഷികളായ ജെഡിയുവും ബിജെപിയും തമ്മിലുള്ള കലഹം രൂക്ഷമാകുന്നു. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന് അടിയന്തരാവസ്ഥ, ഗുജറാത്ത് വംശഹത്യ തുടങ്ങിയ സുപ്രധാന ഭാഗങ്ങള്‍ നീക്കിയതിനെ വിമർശിച്ച് ജെഡിയു ദേശീയവക്താവ് കെ പി ത്യാഗി രംഗത്തെത്തി. അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപംവരെയുള്ളതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്, ചരിത്രം മാറ്റാനാകില്ല എന്ന് ത്യാഗി പറഞ്ഞു. നേരത്തെ, ചരിത്രം തിരുത്തിയെഴുതാനുള്ള അമിത് ഷായുടെ നീക്കത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ പരസ്യമായി വിമർശിച്ചിരുന്നു.
ജനസംഖ്യ നിയന്ത്രണ നിയമം, ജാതി സെൻസസ് തുടങ്ങിയ നിർണായക വിഷയങ്ങളിൽ പരസ്‌പരം പോരടിക്കുന്ന ഇരുകക്ഷികളും തമ്മിലുള്ള വിടവ് രൂക്ഷമാകുന്നതിന്റെ സൂചനയാണ് പ്രസ്‌താവനകൾ. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിതീഷിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി ഇത്തരം കാര്യങ്ങളിൽ പ്രകോപനപരമായ പ്രതികരണം നടത്തരുതെന്ന് സംസ്ഥാന നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ അഗ്നിപഥ് പ്രക്ഷോഭകർ തന്റെ വീട് തകർത്തതിൽ പൊലീസ് ഒന്നും ചെയ്‌തില്ലെന്നും സംസ്ഥാന സർക്കാർ അക്രമികളെ സംരക്ഷിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സജ്ജയ് ജയ്‌സ്വാൾ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്‍റെ പ്രകടനം വളരെ മോശമാണ്. സമീപകാലത്തൊന്നും ബിഹാര്‍ കടന്നുപോയിട്ടില്ലാത്ത മോശം സാഹചര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജെഡിയുവുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന ചില പ്രവര്‍ത്തകരുടെയെങ്കിലും വാദത്തില്‍ കാമ്പുണ്ട് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്നാല്‍ അഗ്നിപഥ് പ്രക്ഷോഭത്തിന്‍റെകൂടെ പശ്ചാത്തലത്തില്‍ ബിജെപിയുമായി ഇനിയും മുന്നോട്ടുപോയാല്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ജെഡിയു. പല പ്രമുഖ നേതാക്കളും ബിജെപിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനവുമായി വരുന്നത് അതിന്‍റെ ഭാഗമാണ്. അഗ്നിപഥ് പ്രക്ഷോഭത്തിന്‍റെ ഭാഗമായി അലിഗഢിൽ പോലീസ് സ്റ്റേഷൻ കത്തിച്ച യുവാക്കൾക്കുനേരെ യോഗിയുടെ യുപി സർക്കാർ ബുൾഡോസർ കയറ്റാത്തത് എന്തുകൊണ്ടാണ്? അവരില്‍ ഒരു പ്രത്യേക വിഭാഗക്കാരെമാത്രം തിരഞ്ഞുപിടിക്കാന്‍ കഴിയാത്തതുകൊണ്ടാണോ എന്നാണ് ജെഡിയു വക്താവും എംഎൽസിയുമായ നീരജ് കുമാർ കഴിഞ്ഞ ദിവസം ചോദിച്ചത്.