ചെന്നൈ: വേശ്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ അരുതെന്ന് മദ്രാസ് ഹൈക്കോടതി. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നുമുള്ള സുപ്രീംകോടതിയുടെ നിർണായക ഉത്തരവിനെ ആധാരമാക്കിയാണ് മദ്രാസ് ഹൈക്കോടതി കൂടുതല്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ഇരയാക്കുകയോ ചെയ്യരുതെന്ന് ജസ്റ്റിസ് എൻ സതീഷ് കുമാർ വ്യക്തമാക്കി.
ചിന്താദ്രിപേട്ടയിലെ ഒരു വേശ്യാലയത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉദയകുമാർ എന്നയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. മസാജ് സെന്റർ റെയ്ഡ് ചെയ്ത പൊലീസ് ലൈംഗികത്തൊഴിലാളികൾക്കൊപ്പം ഹര്‍ജിക്കാരനേയും അഞ്ചാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. മസാജ് സെന്റർ നടത്തുന്നത് ഹര്‍ജിക്കാരന്‍ അല്ലാത്തതിനാലും ലൈംഗികത്തൊഴിലാളികളെ ചൂഷണം ചെയ്തിട്ടില്ല എന്ന കാരണംകൊണ്ടും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൊഴിൽ എന്തുതന്നെയായാലും, ഈ രാജ്യത്തുള്ള ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. മനുഷ്യന്റെ മാന്യതയുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.