ഡല്‍ഹി: അഗ്നിപഥ് എന്ന പേരില്‍ സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. അഗ്നിപഥ് പദ്ധതി എത്രയുംപെട്ടെന്ന് പിന്‍വലിക്കണമെന്നും മുന്‍പ് നടത്തിയിരുന്നതുപോലെ ആര്‍മി റിക്രൂട്ട്‌മെന്റ് നടത്തണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
''പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളില്‍തന്നെ കേന്ദ്രസര്‍ക്കാരിന് അഗ്നിപഥ് നിയമനചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ ഭയപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പദ്ധതി എത്രയുംവേഗം പിന്‍വലിച്ച് മുന്‍പത്തെ പോലെ ആര്‍മി റിക്രൂട്ട്‌മെന്റ് കൊണ്ടുവരണം. ആർമി റിക്രൂട്ട്‌മെന്റിന് തയാറെടുക്കുന്ന യുവാക്കള്‍ക്ക് രാജ്യസേവനം, മാതാപിതാക്കള്‍, അവരുടെ കുടുംബം തുടങ്ങി വലിയ പ്രതീക്ഷകളുണ്ട്. പുതിയ ആര്‍മി റിക്രൂട്ട്‌മെന്റ് പ്ലാന്‍ അവര്‍ക്ക് എന്താണ് നല്‍കുക? നാലുവര്‍ഷം കഴിഞ്ഞാല്‍ ജോലിക്ക് ഗ്യാരണ്ടിയില്ല. പെന്‍ഷനില്ല, റാങ്കില്ല. നരേന്ദ്രമോദി, യുവാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുത്"- പ്രിയങ്ക ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെന്തൊക്കെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസിലാവുന്നില്ലെന്നും മോദി തന്റെ സുഹൃത്തുക്കളുടെ ഒഴികെ മറ്റാരുടെയും ശബ്ദം കേള്‍ക്കുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
'അഗ്നിപഥ് - യുവാക്കള്‍ നിരസിച്ചു, കാര്‍ഷിക നിയമങ്ങള്‍- കര്‍ഷകര്‍ നിരസിച്ചു, നോട്ട് നിരോധനം- സാമ്പത്തിക വിദഗ്ദര്‍ തളളി, ജിഎസ്ടി- വ്യാപാരികള്‍ തളളി. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെന്തൊക്കെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസിലാവുന്നില്ല. അദ്ദേഹത്തിന് തന്റെ സുഹൃത്തുക്കളുടെ ഒഴികെ മറ്റാരുടെയും ശബ്ദം കേള്‍ക്കുന്നില്ല'-എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.