ചെന്നൈ: നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെയുള്ള ഇ ഡിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനാണ് ബിജെപി ഇ ഡിയെ ഉപയോഗിക്കുന്നത്. എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടണം. ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പക പോക്കുന്നത് ഭീരുത്വമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഭരണകൂടത്തിന്‍റെ ചട്ടുകമായി മാറുന്ന ഇ ഡിയുടെ പ്രവര്‍ത്തികളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ പല രീതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. അന്വേഷണ ഏജന്‍സികളെ മാറ്റി നിര്‍ത്തി എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അതേസമയം, നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ തിങ്കൾ ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇന്നും ഇ ഡിക്ക് മുന്‍പില്‍ ഹാജരാകണമെന്ന് അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇ ഡി നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഇന്നും പ്രതിഷേധിക്കും. കനത്ത സുരക്ഷയാണ് എ ഐ സി സി ഓഫിസിന് മുന്നില്‍ ഒരുക്കിയിട്ടുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. 2015ൽ ഇ.ഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാരാണ്.