തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്ക് പോയിട്ട് സിംഗിള്‍ ചങ്ക് പോലുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസുകാര്‍ ആരും മുഖ്യമന്ത്രിയെ ഒന്നുംചെയ്യില്ലെന്നും കല്ലെറിയല്‍ കോണ്‍ഗ്രസുകാരുടെ ഏര്‍പ്പാടല്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്വര്‍ണ്ണക്കളളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷാ സന്നാഹങ്ങളൊരുക്കിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുഖ്യമന്ത്രിക്ക് എല്ലാ ദിവസവും സുരക്ഷ കൂട്ടുന്നുണ്ട്. ഓരോ ദിവസവും സുരക്ഷ വര്‍ധിപ്പിച്ച് വര്‍ധിപ്പിച്ച് മുഖ്യമന്ത്രിയുടെ പല പരിപാടികള്‍ക്കും കാണികളില്ല. പൊലീസുകാര്‍ മാത്രമേയുളളു. ഈ സംഭവവികാസങ്ങളൊക്കെ ഉണ്ടായതിനുശേഷം നേരിട്ട് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയിട്ടില്ല. വിജിലന്‍സ് ഡയറക്ടറെ ഉള്‍പ്പെടെ മാറ്റി. മുഖ്യമന്ത്രിയുടെ പ്രവൃത്തികളാണ് സംശയമുണ്ടാക്കുന്നത്. അടിയന്തരമായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിടണം. അന്വേഷണം കഴിയുന്നതുവരെ മുഖ്യമന്ത്രി മാറിനില്‍ക്കണം'- കെ മുരളീധരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. പണ്ട് ഉമ്മന്‍ചാണ്ടിയെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും കല്ലെറിയില്ലെന്ന് താന്‍ ഉറപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.