ബംഗളുരു: ബിജെപി വേട്ടയാടുന്നവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാർ വേട്ടയാടുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുളള സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. 2023-ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍മ്മ പദ്ധതി തീരുമാനിക്കാനായി ചേര്‍ന്ന ദ്വിദിന കോണ്‍ഗ്രസ് നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുറിവേറ്റ സമുദായങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കുംവേണ്ടി ഞങ്ങള്‍ നിലകൊളളും. കളളക്കേസുകള്‍ ചുമത്തി ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കുംവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും. കര്‍ണാടകയിലെ വര്‍ഗീയ ദ്രുവീകരണം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കര്‍ണാടകയുടെയും ബംഗളുരുവിന്റെയും പ്രശസ്തി സംരക്ഷിക്കപ്പെടേണ്ടതാണ്. കര്‍ണാടകയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'- ഡി കെ ശിവകുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയിലെ ഹിജാബ് വിവാദം, ക്ഷേത്രങ്ങളുടെ സമീപം മുസ്ലീം കച്ചവടക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തല്‍, ക്രിസ്ത്യന്‍ പളളികള്‍ക്കുനേരെയുളള ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് പാര്‍ട്ടിക്കുളളില്‍നിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രണ്ടുമാസംമുന്‍പ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്ത യോഗത്തില്‍, ഹിന്ദുത്വവാദികള്‍ ലക്ഷ്യമിടുന്ന സമുദായങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സിദ്ധരാമയ്യയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കമുളള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.