ഡല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍. കശ്മീരില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് ആം ആദ്മി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ യോഗങ്ങള്‍ നടത്തുകയല്ല, പരിഹാരമാര്‍ഗം കണ്ടെത്തുകയാണ് വേണ്ടതെന്ന് കെജ്റിവാള്‍ പറഞ്ഞു. കശ്മീർ എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. കശ്മീരി പണ്ഡിറ്റുകളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ബിജെപി സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. അവരുടെ അവകാശങ്ങള്‍ക്കും സുരക്ഷക്കും വേണ്ടി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നവരെ മോദി സര്‍ക്കാര്‍ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും കെജ്റിവാള്‍ കൂട്ടിച്ചേര്‍ത്തു.
'കാശ്മീരില്‍ ദിനം പ്രതി ആളുകള്‍ കൊല്ലപ്പെടുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ എന്താണ് പരിഹാര മാര്‍ഗമെന്ന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് മാത്രമായി ഉപയോഗിക്കരുത്. കശ്മീരി പണ്ഡിറ്റുകളുടെ ജീവൻ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അറിയിച്ചതിന് തൊട്ടു പിന്നാലെ എവിടെക്കാണ് മാറ്റിയതെന്ന ട്രാന്‍സ്ഫര്‍ വിവരവും പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നത്. വോട്ട് ബാങ്കിനായി ഇത്തരം രീതികള്‍ സ്വീകരിക്കരുത്. അമിത് ഷായുമായിപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ സമയം ചോദിക്കും. - കെജ്റിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമിത് ഷാക്ക് സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. ജമ്മുകശ്മീരിന്‍റെ സ്വയം ഭരണാധികാരം (ആര്‍ട്ടിക്കള്‍ 370) എടുത്ത് കളഞ്ഞതുമുതല്‍ സാധാരണക്കാര്‍ക്കെതിരെയുള്ള അതിക്രമം കൂടിവരികയാണ്. ദിവസേന ഓരോ ഹിന്ദുക്കള്‍ മരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമിതാ ഷായോട് രാജി ആവശ്യപ്പെടുകയാണെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്.