ഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ ബില്‍ അധികം വൈകാതെ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ. ഛത്തിസ്ഗഡിലെ റായ്പുരിൽ ‘ഗരീബ് കല്യാൺ സമ്മേളനിൽ’ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. രാജ്യത്ത് ജനസംഖ്യാ വര്‍ധനവ് ബില്ല് അവതരിപ്പിക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിനാല്‍ അധികം വൈകാതെ തന്നെ രാജ്യത്ത് ജനസംഖ്യാ വര്‍ധനവിനെതിരെ ബില്ല് പാസാക്കും - മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. പാർലമെന്റിൽ ആദ്യമായാണ് ജനസംഖ്യാ നിയന്ത്രണ ബിൽ ചർച്ച ചെയ്യുന്നത്. ജനസംഖ്യാ വര്‍ധനവ് രാജ്യത്തിന്‍റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. ജനസംഖ്യാ നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍ രാജ്യത്തെ സാമൂഹിക, സാമ്പത്തിക, ദേശിയ വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് രാകേഷ് സിൻഹ രാജ്യസഭയില്‍ പറഞ്ഞത്. ഇതിന് പിന്നാലെ യു പിയില്‍ ജനസംഖ്യാ നിയന്ത്രണ ബിൽ കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബില്ലിനെക്കുറിച്ച് മന്ത്രിയും മുന്നറിയിപ്പ് നല്‍കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാകേഷ് സിൻഹ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. നിർബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ലെന്നും പകരം ബോധവൽക്കരണത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് പ്രഹ്ളാദ് സിങ് പട്ടേലിന്‍റെ പ്രതികരണം.