കൊച്ചി: നരേന്ദ്രമോദിക്ക് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലെന്ന് കത്വ കേസിലെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ദീപികാ സിംഗ് രജാവത്ത്. ഈ മഹത്തായ, സുന്ദരമായ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ല. എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളു...നമ്മളാരും ഇപ്പോള്‍ സുരക്ഷിതമായ കരങ്ങളിലല്ല. എനിക്കറിയില്ല അയാള്‍ എന്താണ് ചെയ്യുന്നതെന്ന്. എന്ത് നയങ്ങളാണ് ഈ രാജ്യത്ത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതെന്ന്. അദ്ദേഹം ആകെ ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ്'-ദീപികാ സിംഗ് രജാവത്ത് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദീപിക ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
'നരേന്ദ്രമോദി പറയുന്നത് ബേട്ടി ബചാവോ ബേട്ട പഠാവോ എന്നാണ്. എന്താണ് ബേട്ടി ബചാവോ എന്നതുകൊണ്ട് അവര്‍ അര്‍ത്ഥമാക്കുന്നത്? ഉന്നാവോ കേസ് കണ്ടതല്ലേ നമ്മള്‍. ഉത്തര്‍പ്രദേശില്‍ നിരവധി ക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും കണ്ടതാണ്. പെണ്‍കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗത്തിനിരയാക്കി അവരുടെ ശരീരം കത്തിച്ചുകളയുകയാണ്. അവിടങ്ങളിലൊന്നും നിയമം നടപ്പിലാകുന്നില്ല. അത് കാണിക്കുന്നത് നല്ല നയങ്ങളുടെ അഭാവമാണ്. നയങ്ങളുണ്ടാവേണ്ടത് അത്യാവശ്യമാണ്. ഒരു ഐ എ എസ് ഓഫീസറെ സ്ഥലംമാറ്റുകയല്ല അയാള്‍ക്ക് നല്‍കുന്ന ശിക്ഷ. അയാളെ തിരുത്തുന്നതാണ്. ഇതൊന്നും അത്ര പ്രയാസമുളള കാര്യങ്ങളല്ല. പ്രധാനമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നവയാണ്. പക്ഷേ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനുപകരം അദ്ദേഹം ട്രോള്‍ ആര്‍മ്മി ഉണ്ടാക്കുകയാണ്.'- ദീപിക പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഈ കാലത്ത്, മതേതരത്വത്തിനെതിരെ ആക്രമണം നടക്കുന്ന ഈ കാലത്ത്, രാജ്യത്തെ ഓരോ പൗരനും രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതുണ്ടെന്ന് ദീപിക പറഞ്ഞു. യുവാക്കളും യുവതികളും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരുമെല്ലാം രാഷ്ട്രീയത്തിലേക്ക് വരണം. എല്ലാവരും ഉണര്‍ന്ന് കണ്ണുകള്‍ തുറന്നുകാണേണ്ടതുണ്ട്. ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന്. കോണ്‍ഗ്രസ് തകര്‍ച്ചയിലാണെന്ന് ഞാന്‍ കരുതുന്നില്ല. കോണ്‍ഗ്രസല്ല, രാജ്യമാണ് പ്രതിസന്ധി നേരിടുന്നത്'- ദീപിക കൂട്ടിച്ചേർത്തു.