ഡല്‍ഹി: ഹിന്ദുമഹാസഭ നേതാവ് വി ഡി സവര്‍ക്കര്‍ക്കെതിരെ സംസാരിക്കുന്നത് ദേശ വിരുദ്ധമാണെങ്കില്‍ തന്നെ ജയിലിലടക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി. ഹനുമന്ത റാവു. സവർക്കര്‍ക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അയാൾ ദേശവിരുദ്ധനാണെന്നാണ് ബിജെപി പറയുന്നത്. ഞാൻ സംസാരിക്കുന്നത് സവര്‍ക്കറിനെതിരാണ്. ഞാൻ ദേശവിരുദ്ധനാണെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക - ഹനുമന്ത റാവു പറഞ്ഞു. ഹൈദരാബാദിലെ സലാർജങ് മ്യൂസിയത്തില്‍ ജവഹർലാൽ നെഹ്റുവിന്‍റെ സംഭാവനകള്‍ എവിടെയും പരാമര്‍ശിക്കാതിരിക്കുകയും സവര്‍ക്കരെ ഉള്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഹനുമന്ത റാവുവിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മാത്രമല്ല, അദ്ദേഹം ആധുനിക ഇന്ത്യയുടെ ശില്പി കൂടിയാണ്. അദ്ദേഹത്തിന്‍റെ സംഭാവനകളെ എങ്ങനെയാണ് രാജ്യത്തിന് മറക്കാന്‍ സാധിക്കുക. സ്വാതന്ത്ര്യ സമരത്തിനായി നെഹ്‌റു നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും അറിയില്ല. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയായിരുന്നില്ല. മറിച്ച് ആർഎസ്എസ് പ്രവർത്തകനാണ്. സവർക്കറുടെ ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചതും നെഹ്‌റുവിന്‍റെ മഹത്തായ സേവനങ്ങൾ അവഗണിച്ചതും സ്വന്തം നിലയ്ക്കാണോ അതോ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണോയെന്ന് മ്യൂസിയം ഡയറക്ടറോട് ചോദിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുന്നതോ വഴിതിരിച്ചുവിടുന്നതോ ഇനിയും വച്ചുപൊറുപ്പിക്കാനാവില്ല. നെഹ്‌റുവിനെ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. സർദാർ വല്ലഭ് ഭായ് പട്ടേൽ, മഹാത്മാഗാന്ധി തുടങ്ങിയ വ്യക്തികള്‍ക്കൊപ്പം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കണം, അല്ലാത്തപക്ഷം കോൺഗ്രസ് പാർട്ടി ചില തീരുമാനങ്ങള്‍ എടുക്കും - ഹനുമന്ത റാവു പറഞ്ഞു.