ഡല്‍ഹി: ബിജെപി പുറത്തിറക്കിയ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ മുഖ്താർ അബ്ബാസ് നഖ്‌വി, സയ്യിദ് സഫർ ഇസ്ലാം, എം ജെ അക്ബർ എന്നിവരാണ് രാജ്യസഭയില്‍ മുസ്ലിം മത വിഭാഗത്തില്‍ നിന്നുള്ളവര്‍. ഈ മൂന്ന് പേരുടെയും രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാകുകയാണ്. എന്നാല്‍ ഇവരുടെ ആരുടെയും പേര് ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിച്ചിട്ടില്ല. ജൂലായ് 7 ന് കാലാവധി അവസാനിച്ചതിന് ശേഷം ആറ് മാസത്തിനുള്ളിൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്‌വിക്ക് കാബിനറ്റ് സീറ്റ് നഷ്‌ടമാകും. കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ആണ് 22 പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടിക പുറത്തുവിട്ടത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെറും 6 സീറ്റുകളാണ് ബിജെപി മുസ്ലിം വിഭാഗത്തിനായി നല്‍കിയത്. അതില്‍ തന്നെ എല്ലാം പരാജയപ്പെടുകയാണുണ്ടായത്. അതേസമയം, യുപി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയില്‍ നിന്നും ഒരു മുസ്ലിം നാമധാരിയെ പോലും സ്ഥാനാര്‍ഥിയായി ബിജെപി തെരഞ്ഞെടുത്തിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ചാണ് രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയിലും ബിജെപി അതേ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബിജെപി പുറത്തുവിട്ട പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നും മത്സരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ക്ക് അവസരം നല്‍കിയിട്ടില്ല. ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ആറ് അംഗങ്ങളാണ് യുപിയില്‍ നിന്ന് രാജ്യസഭയിലെത്തുക. കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോ സീറ്റുവീതവുമാണ് ബിജെപിക്ക് ലഭിക്കുക. രാജ്യസഭയിലേക്ക് 12 എംപിമാരെ നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. നിലവിൽ നോമിനേറ്റഡ് വിഭാഗത്തിൽ ഏഴ് ഒഴിവുകളാണുള്ളത്. രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ പത്തിനാണ് നടക്കുക.