ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഛത്തീസ്ഗഢില്‍ നിന്നും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തീരുമാനമാകാതെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് ഭൂപേഷ് ബാഗേലിന്‍റെ പ്രസ്തവാന. കോണ്‍ഗ്രസില്‍ നിന്നും ഇത്തവണ രാജ്യസഭയിലേക്ക് യുവാക്കളെ അയക്കണമെന്ന ആവശ്യം ശക്തമാണ്. രാഷ്ട്രീയം അതിസങ്കീര്‍ണമായി കടന്നു പോകുന്ന സാഹചര്യത്തില്‍ പി. ചിദംബരം ഉൾപ്പെടെയുളള മുതിർന്ന നേതാക്കളെ പുറത്ത് നിര്‍ത്തണോയെന്ന ആശങ്കയാണ് കോണ്‍ഗ്രസിന്‍റെ രാജ്യാസഭാ സ്ഥാനാര്‍ഥിത്വം വൈകാന്‍ കാരണമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ തവണയും പ്രിയങ്കാ ഗാന്ധിയെ രാജ്യ സഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം ഇത് അവഗണിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരില്‍ 4 സീറ്റെങ്കിലും യുവാക്കള്‍ക്ക് നല്‍കണമെന്നാണ് തീരുമാനമായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പാലിക്കപ്പെടുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും. അതേസമയം, കര്‍ണാടകയില്‍ നിന്ന് ജയറാം രമേശ്, തമിഴ്നാട്ടില്‍ നിന്ന് പി. ചിദംബരം, മധ്യപ്രേദശില്‍നിന്ന് വിവേക് തന്‍ഹ, ഹരിയാണയില്‍നിന്ന് കുമാരി സെല്‍ജ, രാജീവ് ശുക്ല, രാജസ്ഥാനില്‍നിന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക്, മിലിന്ദ് ഡിയോറ തുടങ്ങിയവരാണ് സാധ്യതാപട്ടികയിലുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു. പത്മശ്രീ പുരസ്‌കാര ജേതാക്കളായ ബൽബീർ സിംഗ് സീചെവാളും വിക്രംജിത് സിംഗ് സാഹ്‌നിയുമാണ് രാജ്യസഭാ സ്ഥാനാര്‍ഥികള്‍. ജൂൺ 10നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.