ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവും 50 ലക്ഷം രൂപ പിഴയും. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിക്ഷ. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. വാര്‍ദ്ധക്യ സഹജമായ അവശതകള്‍ ഉള്ളതിനാല്‍ കുറഞ്ഞ ശിക്ഷയെ നല്‍കാവൂ എന്ന് ചൗട്ടാലയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൗട്ടാല തന്‍റെ പദവി ദുരുപയോഗം ചെയ്തുവെന്നും അതിനാല്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും സിബിഐയും കോടതിയില്‍ വാദിച്ചു.
1999 ജൂലൈ മുതൽ 2005 മാർച്ച് വരെ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഓം പ്രകാശ് ചൗട്ടാല അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അദ്ദേഹം കുടുംബാംഗങ്ങളുമായി ചേര്‍ന്ന് 1, 467 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്ന കേസിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഓം പ്രകാശ് ചൗട്ടാലയുടെ മക്കൾ അഭയ് സിംഗ് ചൗട്ടാലയും അജയ് സിംഗ് ചൗട്ടാലയും വിചാരണ നേരിടുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2013-ലെ അധ്യാപക നിയമനത്തില്‍ അഴിമതി കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓം പ്രകാശ് ചൗട്ടാലയെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. ഈ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഓം പ്രകാശ് ചൗട്ടാലയ്ക്ക് വീണ്ടും 4 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.