ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 80 ആയി. 80 പേരില്‍ 76 പേരും വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ഇവിടെയാണ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. 2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് ബാധ പടരുന്നതിനാല്‍ ഹുബൈയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾക്കും വിലക്കുണ്ട്. ജനങ്ങളോട് വീട്ടിൽ കഴിയാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വാണിജ്യ -വ്യവസായ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി നൽകി. ചൈനയിലെ 12 നഗരങ്ങളിലാണ് യാത്രാ വിലക്കുള്ളത്.
അടിയന്തരസാഹചര്യത്തിലല്ലാതെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനുള്ള പുതിയ യാത്രാനിര്‍ദേശം ഇന്ത്യ ശനിയാഴ്ച പുറത്തിറക്കി. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടെ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.
യുഎസ്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ചൈന അറിയിച്ചു. പ്രതിരോധ-നിയന്ത്രണ നടപടികളുടെ നിരീക്ഷണത്തിനായി കമ്മിറ്റി രൂപീകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഹ്യൂബായ് ഉള്‍പ്പെടെ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ അടിയന്തരമായി കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.