ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭാ എംപിയാകും. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് കപില്‍ സിബല്‍ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മെയ് പതിനാറിന് തന്നെ താന്‍ രാജിവെച്ചിരുന്നു എന്ന് കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു. 'സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഞാന്‍ എല്ലായ്‌പ്പോഴും സ്വതന്ത്ര ശബ്ദമാകാനാണ് ആഗ്രഹിക്കുന്നത്. ഒരു സ്വതന്ത്ര ശബ്ദമാവുക എന്നത് പ്രധാനമാണ്. മോദി സര്‍ക്കാരിനെതിരെ എതിര്‍ശബ്ദമാകാന്‍ സഖ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു'- എന്നും കപില്‍ സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളില്‍ പ്രമുഖനാണ് കപില്‍ സിബല്‍. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, മനീശ് തിവാരി, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ അടിയന്തരമായി നേതൃമാറ്റമടക്കം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിനെ പുനരുദ്ധരിക്കുന്നതിനായി രാജസ്ഥാനിലെ ഉദയ്പൂരില്‍ ചേര്‍ന്ന ചിന്തന്‍ ശിബിരത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പുതിയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയതിന്റെ പിറ്റേന്നാണ് കപില്‍ സിബലിന്റെ രാജി. ജി 23 നേതാക്കളായ മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ പാര്‍ട്ടി രൂപീകരിച്ച പുതിയ കമ്മിറ്റികളിലെ അംഗങ്ങളാണ്. അതേസമയം, കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ നേതാവാണ് കപില്‍ സിബല്‍. നേരത്തെ, ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഹാര്‍ദ്ദിക് പട്ടേല്‍, പഞ്ചാബ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ എന്നിവരും പാര്‍ട്ടി വിട്ടിരുന്നു. ഇരുവരും ബിജെപിയിലേക്കാണ് പോയത്.