വാരാണസി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന തീവ്ര ഹിന്ദുത്വ സംഘനടകളുടെ അവകാശവാദത്തെ തളളി തൊട്ടടുത്തുളള കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസികള്‍. രാജേന്ദ്ര തിവാരി, ഗണേഷ് ശങ്കര്‍ എന്നീ സന്യാസിമാരാണ് ഹിന്ദുത്വവാദികളുടെ വാദങ്ങളെ തളളി രംഗത്തെത്തിയത്. തങ്ങള്‍ ചെറുപ്പം മുതല്‍തന്നെ ഈ പളളിയുടെ ചുറ്റുവട്ടങ്ങളില്‍ കളിക്കാന്‍ പോകുമായിരുന്നു എന്നും അന്നും ആ 'വുളു ടാങ്ക്' (മുസ്ലീങ്ങള്‍ നമസ്കാരത്തിനുമുന്‍പ് കൈ കാലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ജലസംഭരണി) അവിടെയുണ്ടായിരുന്നെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലും ഒരു ശിലാഘടനയെ ശിവലംഗമെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സന്യാസിമാർ പറഞ്ഞു.
'വാസ്തവത്തില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായാണ് ശിവലിംഗങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ശിവലിംഗങ്ങള്‍ തകര്‍ത്താണ് ഇടനാഴിയുടെ വിപുലീകരണം നടത്തിയത്. ഷാജഹാന്റെ മകനായ ദാരോ ഷിക്കോയുടെ കാലം മുതലുളള ഒരു രേഖ ഇപ്പോഴും എന്റെ പക്കലുണ്ട്. അന്ന് യഥാര്‍ത്ഥ ശിവലിംഗം മാറ്റിസ്ഥാപിക്കാനായി ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂര്‍വ്വികര്‍ക്ക് ലഭിച്ചതാണ്. എന്റെ പൂര്‍വ്വികര്‍ ശിവലിംഗം നീക്കംചെയ്യുകയും അത് ക്ഷേത്രത്തിനുളളില്‍ സ്ഥാപിക്കുകയും ചെയ്തു. അത് ഇന്നും കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നുണ്ട്'- രാജേന്ദ്ര തിവാരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ വാരാണസിയിലെ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഈദിന് ശേഷം കാശി വിശ്വനാഥ്-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെയും അനുബന്ധ സ്ഥലങ്ങളിലെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.