ഡല്‍ഹി: അയോധ്യക്കുശേഷം വാരാണസിയെ പുതിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍. അയോധ്യയിലെ പ്രശ്‌നം പരിഹരിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാകുമെന്ന് വിശ്വസിച്ചെങ്കിലും ബിജെപി അത് അവസാനിക്കുമ്പോഴേക്കും അടുത്ത പ്രശ്‌നമുണ്ടാക്കാനുളള ശ്രമത്തിലാണ് എന്ന് ശരത് പവാര്‍ പറഞ്ഞു. 'വാരാണസിയില്‍ പളളിയും ക്ഷേത്രവുമുണ്ട്. കഴിഞ്ഞ 400 വര്‍ഷവും ആ പളളി അവിടെയുളളത് പ്രശ്‌നമായിരുന്നില്ല. എന്നാലിപ്പോള്‍ അത് പ്രശ്‌നമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ താജ്മഹലും കുത്തബ് മിനാറുമെല്ലാം ഉയര്‍ത്തിക്കാട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്'- ശരത് പവാര്‍ പറഞ്ഞു.
പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി വാരാണസിയിലെ ഗ്യാന്‍വാപി പളളിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നതെന്ന് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ശരത് പവാര്‍ ആരോപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്.