കൊൽക്കത്ത: ബിജെപിയുടെ ഭരണം ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും സ്റ്റാലിന്റെയും ഭരണത്തേക്കാൾ മോശമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി നേതൃത്വത്തിലുളള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണെന്ന് മമത ആരോപിച്ചു. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മമത ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
'അഡോൾഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, ബെനിറ്റോ മുസോളിനി തുടങ്ങിയ സ്വേഛാധിപതികളുടെ കീഴിലുളളതിനേക്കാൾ മോശമാണ് ബിജെപി നേതൃത്വത്തിലുളള സർക്കാരിന്റെ കീഴിൽ ഇന്ത്യയുടെ സാഹചര്യം. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് സ്വയംഭരണാവകാശം ലഭിക്കണം. ബിജെപി സംസ്ഥാനങ്ങളുടെ കാര്യങ്ങളിലിടപെടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇത് രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുന്നതിന് തുല്യമാണ്. തുഗ്ലക് ഭരണമാണ് രാജ്യത്ത് നിലവിലുളളത്'- മമതാ ബാനർജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര ഏജൻസികൾക്ക് സ്വയംഭരണാവകാശമില്ലാതെ പ്രവർത്തിക്കാനാവില്ല. സ്റ്റാലിന്റെയോ ഹിറ്റ്‌ലറുടെയോ മുസോളിനിയുടേയോ കാലത്തുപോലും ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ വ്യാപകമായുണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികൾക്ക് സ്വയംഭരണാവകാശമുണ്ടായാൽ മാത്രമേ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുളളു.- മമത കൂട്ടിച്ചേർത്തു. സി ബി ഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ പാർട്ടിയിലുളളവരെ കേന്ദ്രസർക്കാർ നിരന്തരം ആക്രമിക്കുകയാണെന്ന് മമതാ നേരത്തെ ആരോപിച്ചിരുന്നു.