കൊച്ചി: കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെ പ്രതികരണവുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ്. ഭരണകൂടം സ്ത്രീകള്‍ക്കൊപ്പം നിന്നിട്ടില്ലെന്നും പല കാര്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു. തെറ്റ് നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. കുറ്റവാളികള്‍ ആരാണെന്ന് കണ്ടെത്തണം. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നല്‍കും എന്നും ഉമാ തോമസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
സ്ത്രീകൾക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ കിട്ടുന്നില്ല. സ്ത്രീവിരുദ്ധ സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിധിയെഴുത്തുണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇത് കേവലം ഒരു തെരഞ്ഞെടുപ്പിൻ്റെ മാത്രം വിഷയമല്ല. എൻ്റെ നിലപാട് സ്ത്രീപക്ഷമാണ്. ഞാൻ പെൺകുട്ടികളുടെ കൂടെയാണ്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും എൻ്റെ നിലപാട്. ഈ കേസിൽ എനിക്ക് മുമ്പേ സംശയമുണ്ട്. പി ടി യുടെ മൊഴി എടുക്കുമ്പോഴേ പി ടി എന്നോട് പറഞ്ഞിട്ടുണ്ട് ആ പെൺകുട്ടിക്ക് സത്യസന്ധമായ നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന്. അത് തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. തീർച്ചയായും നീതി കിട്ടണം. അതിജീവിതയുടെ കൂടെ ഞാനും ഉണ്ട്'- ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പൂർത്തിയാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് അതിജീവിത ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണെന്നും ഭരണമുന്നണിയിലെ നേതാക്കള്‍ വഴിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് അതിജീവിത ഹൈക്കോടതിയില്‍ പറഞ്ഞത്. അതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.