പാട്ന: ബീഹാറിലെ ബെഗുസാരി ജില്ലയിലെ സാഖോ ഗ്രാമത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സുഭാഷ് കുമാർ മഹ്തോ വെടിയേറ്റ് മരിച്ചു. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് വിരുന്ന് കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരിച്ചുവരുമ്പോഴായിരുന്നു സുഭാഷ് കുമാർ മഹ്തോയ്ക്ക് വെടിയേറ്റത്. സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവും ഒപ്പമുണ്ടായിരുന്നു. രാത്രി 8.44 ഓടെ അക്രമികള്‍ സുഭാഷ് കുമാർ മഹ്തോയുടെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. അക്രമത്തില്‍ മറ്റാര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. അടുത്തിടെ സുഭാഷ് കുമാർ മഹ്തോ മണൽ, മദ്യ മാഫിയകളെ കുറിച്ച് നിരന്തരമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാഫിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'മെയ് 20-നാണ് സുഭാഷ് കുമാർ മഹ്തോയ്ക്ക് വെടിയേല്‍ക്കുന്നത്. വെടിയേറ്റപാടെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ നാല് വർഷമായി പത്രപ്രവർത്തകനായിരുന്നു. ചില പ്രാദേശിക ഹിന്ദി പത്രങ്ങളിൽ സ്ട്രിംഗറായി ജോലി ചെയ്തിരുന്നു.ബെഗുസാരി ജില്ലയിലെ പ്രാദേശിക കേബിൾ ചാനലായ സിറ്റി ന്യൂസില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത് - മഹ്തോയുടെ സുഹൃത്തും പത്രപ്രവർത്തകനുമായ അമിത് പൊദ്ദാർ 'ദി വയറി'നോട് പറഞ്ഞു.
മദ്യമാഫിയയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിനോടൊപ്പം മഹ്തോ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഈ സ്ഥാനാര്‍ഥിക്ക് വേണ്ടി അദ്ദേഹം സജീവമായി പ്രചാരണങ്ങളില്‍ ഇറങ്ങുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തിരുന്നു. ഇതാണ് മഹ്തോ കൊല്ലപ്പെടാനുള്ള കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'സുഭാഷ് കുമാർ മഹ്തോ മാധ്യമ പ്രവര്‍ത്തകനായിട്ട് ജോലി ആരംഭിച്ചിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളൂ. അദ്ദേഹം തന്‍റെ ജോലിയില്‍ വളരെ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു. സാഖോ ഗ്രാമത്തിലെ ഒരു ജനപ്രിയ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സുഭാഷ് കുമാർ മഹ്തോയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലോ, അഞ്ചോ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസില്‍ നിന്നും അറിയാന്‍ സാധിച്ചത്. ഈ സംഭവത്തില്‍ പൊലീസിനോട് കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലം മാറ്റണം, കുറ്റവാളികളെ വേഗത്തില്‍ കണ്ടുപിടിക്കണം, മഹ്തോയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് ബെഗുസരായ് ജില്ലയിലെ പ്രാദേശിക പത്രപ്രവർത്തകർ, എസ്പി യോഗേന്ദ്ര കുമാറിനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്' - ബെഗുസാരായി ജില്ലാ ജേണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സൗരഭ് കുമാർ പറഞ്ഞു.
2018 ൽ, മദ്യപിച്ച ഒരാളെ എങ്ങനെയാണ് പൊലീസ് വിട്ടയക്കുന്നതെന്ന് വീഡിയോ ഷൂട്ട് ചെയ്ത് മഹ്തോ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ സംഭവത്തില്‍ സുഭാഷ് കുമാർ മഹ്തോക്കിനെതിരെ പൊലീസ് ഐടി നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസില്‍ മഹ്തോയ്ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു.