കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആർഎംപിയുടെ പിന്തുണ സ്വാഗതം ചെയ്ത് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. കെ കെ രമയുടെ പിന്തുണ തനിക്ക് എപ്പോഴുമുണ്ടായിട്ടുണ്ടെന്നും നേരത്തെ തന്നെ രമയുമായി പരിചയമുണ്ടെന്നും ഉമാ തോമസ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും നിയമസഭയില്‍ തനിക്ക് ഒരു വനിതാ കൂട്ടാളിയുണ്ടാകുമെന്നും കെ കെ രമ നേരത്തെ പറഞ്ഞിരുന്നു.
'കെ കെ രമയെ എനിക്ക് നേരത്തെ പരിചയമുണ്ട്. നിയമസഭയിൽ തനിക്ക് കൂട്ടായി ചെല്ലണമെന്ന് ഏറ്റവും ആദ്യം പറഞ്ഞത് കെ കെ രമ തന്നെയാണ്. രമ മനസ്സു കൊണ്ട് എപ്പോഴും എന്റെ കൂടെയുണ്ടാവുമെന്ന് എനിക്കറിയാം. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ പരിചയക്കാരാണ്. പി ടിയുമായി വളരെ അടുപ്പമുള്ളവരാണ്,' എന്നായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം. രമക്ക് കൂട്ടായി നിയമസഭയില്‍ ഉമ എത്തണമെന്നാണ് ആഗ്രഹമെന്ന സംവിധായകന്‍ ജോയ് മാത്യുവിന്‍റെ കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരാൾ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്‍റെ ഭാര്യയും മറ്റേയാൾ പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയും ആണെന്ന് പറഞ്ഞ ജോയ് മാത്യു, രമയ്ക്ക് കരുത്തേകാൻ ഉമ കൂടി വേണം എന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തതെന്നും ചോദിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തൃക്കാക്കരയിൽ മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. മൂന്ന് മുന്നണികൾക്കും വേണ്ടി പ്രധാന നേതാക്കളെല്ലാം പ്രചാരണ രംഗത്തുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നാണ് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത്. യുഡിഎഫിന്‍റെ പ്രധാന നേതാക്കളും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.