കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തി എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജാണ് മുരളീധരനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇത്തരമൊരു തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയാണെന്ന് മുരളീധരൻ പറഞ്ഞു. ഇടത് മുന്നണിക്ക് ഒപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. സ്ഥാനാർത്ഥി നിർണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ല. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ലെന്നും വാര്‍ത്താ സമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് എം ബി മുരളീധരൻ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും ആളുകളെ കണ്ടെത്തണമെന്നും ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. എം ബി മുരളിധരന്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് പ്രചരണത്തിനിടയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം എറണാകുളം ഡി സി സി തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം ബി മുരളിധരന്‍ സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് എം ബി മുരളിധരന്‍റെ ചുവടുമാറ്റം എന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ യു ഡി എഫും അംഗ സഖ്യ 99 -ല്‍ നിന്നും നൂറാക്കാന്‍ എല്‍ ഡി എഫും കഠിന ശ്രമത്തിലാണ്.