കൊച്ചി: താര സംഘടനയായ എ എം എം എയുടെ അച്ചടക്ക സമിതിക്ക് മുന്‍പില്‍ ഹാജരാകില്ലെന്ന് ഷമ്മി തിലകന്‍. ഷൂട്ടിംഗ് തിരക്ക് മൂലമാണ് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകാത്തതെന്നാണ് ഷമ്മി തിലകന്‍ അറിയിച്ചിരിക്കുന്നത്. എക്‌സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിലാണ് സംഘടനാ നേതൃത്വം ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചത്. കമ്മറ്റിക്ക് മുന്‍പില്‍ ഇതിനുമുന്‍പും ഹാജരാകണമെന്ന് സംഘടനാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷമ്മി തിലകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
യോഗത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ എ എം എം എയിലെ അംഗങ്ങളാണ് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവാണ് ഷമ്മി തിലകനെതിരെ നോട്ടീസ് നല്‍കിയത്. എന്നാല്‍ പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഷമ്മി തിലകന്‍റെ പേരും എ എം എം എ പരാമര്‍ശിച്ചത്. ഇതിനെതിരെ ഷമ്മി തിലകന്‍ പ്രതികരിച്ചിരുന്നു.' പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി തനിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യാനാണ് സംഘടന ഈ രണ്ടു വിഷയവും കൂട്ടികലര്‍ത്തുന്നത്. സമൂഹത്തിൻറെ മുമ്പിൽ തന്‍റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണ് ഇത്തമൊരു ഇടപെടല്‍ ഇടവേള ബാബുവില്‍ നിന്നുമുണ്ടായിരിക്കുന്നത്. അതിനാല്‍ അദ്ദേഹം മാപ്പ് പറയണമെന്നും ഷമ്മി തിലകന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.