കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഭക്ക് സ്ഥാനാര്‍ഥികളില്ലെന്ന് സിറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് മാത്രം പിന്തുണ നല്‍കുന്നില്ലെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്നും ബിഷപ്പ് പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.
അതേസമയം, തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിരുന്നു. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അന്തരിച്ച പി ടി തോമസുമായി അഭിപ്രായ വ്യത്യാസമുണ്ടായത്. എന്നാല്‍ ആ എതിര്‍പ്പ് ഉമാ തോമസിനോട് ഇല്ലാ എന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. തൃക്കാക്കരയില്‍ വിശ്വാസികള്‍ മനസ്സാക്ഷി വോട്ടു ചെയ്യട്ടേയെന്നും ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് കത്തോലിക്കാ സഭയുടെ സ്ഥാനാര്‍ഥിയാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം എപ്പോഴും പാര്‍ട്ടി ഓഫിസില്‍ വെച്ചോ കമ്മറ്റി ഓഫിസില്‍ വെച്ചോ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക. എന്നാല്‍ ഇത്തവണ ലിസി ഹോസ്പിറ്റലില്‍ സഭയുടെ ചിഹ്നത്തിന് മുന്‍പില്‍ സ്ഥാനാര്‍ത്ഥിയേയും വൈദികനേയും ചേര്‍ത്താണ് പത്രസമ്മേളനം നടത്തിയതെന്ന് വി ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. 'മതത്തിന്റെ സ്ഥാപനമാണ് ലിസി ആശുപത്രി. ആ ചിഹ്നങ്ങള്‍ അടങ്ങിയ ചിത്രം പുറത്തേക്ക് പോകുമ്പോള്‍ നല്‍കുന്ന സന്ദേശം ശരിയായ ഒന്നല്ല. മതവും രാഷ്ട്രീയവും തമ്മില്‍ അകലമുണ്ടാകേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണ്' എന്നായിരുന്നു സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ വിമര്‍ശനം.