ബാംഗ്ലൂര്‍: ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം കര്‍ണാടകയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചു. ബിജെപി സര്‍ക്കാരിന്‍റെ അജണ്ട വിദ്യാലയങ്ങളിലൂടെ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഭഗത് സിംഗിനെയും മറ്റ് ഇടതുചിന്തകന്‍മാരെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയാണ് കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ആരാണ് യഥാര്‍ത്ഥ ആദര്‍ശ മാതൃക' എ ന്ന തലക്കെട്ടിലാണ് പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്‍റെ പ്രിന്റിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
എഴുത്തുകാരന്‍ രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തിലുള്ള പുസ്തക പരിഷ്കരണ കമ്മറ്റിയാണ് പാഠപുസ്തകത്തില്‍ ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്താനും നേരെത്തെ മുതലുള്ള ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയത്. ഇത്തരമൊരു തീരുമാനം കൈകൊള്ളാന്‍ ഒരു പാര്‍ട്ടിയും തന്‍റെമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഹെഡ്ഗേവാറെ ഒരു എഴുത്തുകാരന്‍ എന്ന രീതിയിലാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും രോഹിത് ചക്രതീര്‍ഥ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പുതിയ പുസ്തകത്തെക്കുറിച്ച് അനാവശ്യ ചര്‍ച്ച ആവശ്യമില്ലെന്നും കാലഘട്ടത്തിനാവശ്യമായ പരിഷ്കരണമാണ് നടത്തിയതെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. പുസ്തകത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും ബിജെപി സര്‍ക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതിക്ഷീക്കുന്നില്ലെന്നും വിദ്യാഭ്യാസ വിചക്ഷണനായ വി പി നിരഞ്ജനാരാധ്യ പറഞ്ഞു.
ഇതാദ്യമായല്ല ബിജെപി സര്‍ക്കാര്‍ പുസ്തകത്തില്‍ വിവാദപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നേരത്തെ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടിപ്പുവിനെ മഹത്വവത്കരിക്കുന്ന മൈസൂര്‍ കടുവ, സ്വാതന്ത്ര്യസമര സേനാനി എന്നീ വിശേഷണങ്ങളും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ബുദ്ധമതത്തിന്‍റെയും ജൈന മതത്തിന്‍റെയും ചരിത്രം പറയുന്ന 'മതങ്ങളുടെ ഉദയം' എന്ന അധ്യായത്തിന്‍റെ മുഖവുരയും പൂര്‍ണമായും ഒഴിവാക്കിയിരുന്നു. 600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങളില്‍ ഉൾപ്പെടുത്താൻ രോഹിത് ചക്രതീര്‍ഥ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.