കൊച്ചി: ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും. സഖ്യം കോൺഗ്രസിന് ഭീഷണിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. രാജ്യത്തെ മികച്ച ബദൽ മാതൃകയാണ് പിണറായി സർക്കാർ, എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ല എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍റെ പ്രതികരണം. പുതിയ കാലത്ത് പുതിയ മുന്നണികൾ വരുന്നത് സ്വഭാവികമാണ്. തൃക്കാക്കരയിൽ സഖ്യത്തിന്‍റെ നിലപാടിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. ഏറ്റവും മികച്ച ജനക്ഷേമ സർക്കാർ ആണ് കേരളത്തിൽ ഭരിക്കുന്നതെന്ന് അവകാശപ്പെട്ട ഇ പി, തൃക്കാക്കരയില്‍ അവര്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് കാത്തിരുന്നു കാണാമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും കേരളത്തിൽ പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചത്. കിഴക്കമ്പലത്തെ ജനസംഗമ വേദിയിലാണ് 'ജനക്ഷേമ സഖ്യം' എന്ന പുതിയ മുന്നണി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന് ബദല്‍ ഉയര്‍ത്താനാണ് ആപിൻ്റേയും ട്വന്‍റി ട്വന്‍യുടേയും ശ്രമം. എന്നാല്‍ കിഴക്കമ്പലം പഞ്ചായത്തിനപ്പുറത്ത് പുതിയ സഖ്യത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് കണ്ടറിയണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
നേരത്തേ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ആപ് - ട്വന്‍റി ട്വന്‍റി സഖ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. അവരുടെ രാഷ്ട്രീയ നിലപാടിലാണ് ഇപ്പോള്‍ മറ്റു മുന്നണികളുടെ കണ്ണ്. തൃക്കാക്കരയിൽ മുന്നണി ആരെയെങ്കിലും പിന്തുണക്കുമോ അതോ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമോയെന്നും ഇന്ന് പ്രഖ്യാപിച്ചേക്കും. ട്വന്റി ട്വന്റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ ട്വന്‍റി ട്വന്‍റി മുന്നേറ്റത്തിൻറെ ഗുണഭോക്താവ് എൽഡിഎഫായിരുന്നു. പക്ഷെ പിന്നീട് ട്വന്‍റി ട്വന്‍റിയെ ഇടതുമുന്നണി ശത്രുപക്ഷത്ത് നിര്‍ത്തി. അതുകൊണ്ട് അവരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.