കണ്ണൂർ: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 'തൃക്കാക്കര സൗഭാഗ്യം തന്നെയാണ്, യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള സൗഭാഗ്യം' എന്നാണ് ഇ പി യുടെ പ്രസ്താവന. നേരത്തേ, 'മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവര്‍ക്കും മനസിലാകും. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനുള്ള സൗഭാഗ്യം എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്' എന്ന ന്യായീകരണവുമായി മന്ത്രി പി. രാജീവും രംഗത്തെത്തിയിരുന്നു.
അതേസമയം, തൃക്കാക്കരക്കാർക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. പിണറായി വിജയന്‍റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. പി ടി തോമസ് അബദ്ധമല്ല, അഭിമാനമാണ് എന്നായിരുന്നു ഉമാ തോമസിൻറെ മറുപടി. പിടിയുടെ വിയോഗത്താൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ ഓർമ്മകൾ പരമാവധി സജീവമാക്കി മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മരിച്ചിട്ടും പിടിയെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കുറ്റപ്പെടുത്തല്‍. എന്നാല്‍, മുഖ്യമന്ത്രിയുടെ പരാമർശം വ്യക്തിപരമായിരുന്നില്ലെന്നും കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നുമാണ് സിപിഎം നേതാക്കള്‍ വിശദീകരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃക്കാക്കരയിലെ വികസന കാഴ്ചപ്പാട് എണ്ണിപ്പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. പറ്റിയ അബദ്ധം തിരുത്തുന്നതിന് ഒരു സുവർണാവസരം കൂടി തൃക്കാക്കരയ്ക്ക് കൈവന്നിരിക്കുന്നുവെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതോടെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനായി ലഭിച്ച അവസരം സൗഭാഗ്യമെന്ന രീതിയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പി ടി തോമസിനോടുള്ള അവഹേളനമാണെന്ന വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തുകയായിരുന്നു.