വാഷിംഗ്‌ടണ്‍: അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബു അഖ്‌ല കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ലോക രാഷ്ട്രങ്ങള്‍. അന്തരാഷ്ട്ര നീതി ന്യായ കോടതി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വളരെ കാലമായി പലസ്തീന്‍ ജനത അനുഭവിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്‌ലയുടെ രീതി സൈന്യത്തെ ചൊടിപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില്‍ വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ഇസ്രായേലിന്റെ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സൈന്യം ഷിറിന്‍ അബു അഖ്‌ലയുടെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിറിന്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഷിറിന്‍ അബു അഖ്‌ലയുടെ കൂടെയുണ്ടായിരുന്ന അലി അല്‍ സമുദിയ്ക്കും പരിക്കേറ്റിരുന്നു. അതേസമയം, പലസ്തീനും ഇസ്രായേല്‍ സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടത് എന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിലാണ് ഷിറിന്‍ കൊല്ലപ്പെട്ടതെന്ന ഇസ്രായേല്‍ വിദേശകാര്യമന്ത്രിയുടെ വാദം തെറ്റാണെന്നും സംഭവം നടക്കുന്ന സമയത്ത് പലസ്തീന്‍ പോരാളികള്‍ ആരുംതന്നെ അവിടെയുണ്ടായിരുന്നില്ലെന്നും ഷിറിനൊപ്പം വെടിയേറ്റ അലി സമുദി പറഞ്ഞു.