തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ കോണ്‍ഗ്രസ് വയനാട്ടില്‍നിന്നും അപരനെ കണ്ടെത്തിയെന്ന സിപിഎം നേതാവ് എം സ്വരാജിന്റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ രംഗത്ത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധിക്കെതിരെ എല്‍ഡിഎഫ് ഒരു മുപ്പത്തിമൂന്നുകാരനായ അപരനെ മത്സരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് പേപ്പറില്‍ നല്‍കിയ പേര് രാഹുല്‍ ഗാന്ധി ഇ കെ (സണ്‍ ഓഫ് വത്സമ്മ) എന്നാണ്. അദ്ദേഹത്തിന് 2198 വോട്ടുകള്‍ ലഭിച്ചു. ആ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‌റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്കുകീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ് എന്നാണ് ശബരീനാഥന്റെ പരിഹാസം. അപരന്മാരുടെ കാര്യവും കല്ലറയിലെ കാര്യവും മാറ്റി നിര്‍ത്തി വരുംദിവസങ്ങളില്‍ രാഷ്ട്രീയം പറയൂ. അത് സന്തോഷത്തോടെ ചര്‍ച്ച ചെയ്യാം എന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അതേ പേരിലുളള അപരനെത്തേടി തെക്കുവടക്ക് അലയുകയായിരുന്ന കോണ്‍ഗ്രസുകാര്‍ക്ക് അതേ പേരില്‍ ഒരാളെ വയനാട്ടില്‍നിന്നും കിട്ടി എന്നാണ് എം സ്വരാജ് പറഞ്ഞത്. അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും തട്ടിപ്പും തരികിടയും പറ്റിപ്പുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെയും മാത്രമല്ല തൃക്കാക്കരയിലെ വോട്ടര്‍മാരെയും വെല്ലുവിളിക്കുകയാണെന്നും സ്വരാജ് പറഞ്ഞിരുന്നു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍തന്നെ കോണ്‍ഗ്രസിന് അടിപതറി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും യുഡിഎഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോള്‍ തരംതാഴ്ന്ന തട്ടിപ്പുപരിപാടികളുമായി അവര്‍ രംഗത്തിറങ്ങുകയാണെന്നും എം സ്വരാജ് ആരോപിച്ചു. രാഷ്ട്രീയ ധാർമികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.