കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ കെ സമസ്ത നേതാവ് എം ടി അബ്ദുളള മുസല്യാര്‍ക്കെതിരെ വിമര്‍ശനവുമായി എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. വേദികളില്‍നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നതും അപമാനിക്കുന്നതും സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് ഫാത്തിമ തഹിലിയ പറഞ്ഞു. പ്രതിഭകള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് കയ്യടിനേടുന്ന ഒരുപാട് മുസ്ലീം പെണ്‍കുട്ടികള്‍ നാട്ടിലുണ്ടെന്നും അവരുടെ കഴിവുകളും നൈപുണ്യവും സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഒരു മദ്‌റസ ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെയാണ് അബ്ദുളള മുസലിയാര്‍ പൊതുവേദിയില്‍ അപമാനിച്ച് ഇറക്കിവിട്ടത്. 'ആരാടോ പത്താംക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്. സമസ്തയുടെ തീരുമാനം അറിയില്ലേ? പെണ്‍കുട്ടിയാണെങ്കില്‍ അവരുടെ രക്ഷിതാവിനേയല്ലേ വിളിക്കേണ്ടത്. ഇനി മേലില്‍ വിളിച്ചാല്‍ കാണിച്ചുതരാം' എന്നാണ് അബ്ദുളള മുസലിയാര്‍ വേദിയില്‍ പരസ്യമായി മൈക്കിനുമുന്നില്‍വെച്ച് വിളിച്ചുപറഞ്ഞത്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമസ്തക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു.
ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക