ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്റിവാളിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ സെക്രട്ടറി തജീന്ദർ പാൽ സിംഗ് ബഗ്ഗയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി അരവിന്ദ് കെജ്റിവാളിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ചൂണ്ടിക്കാണിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പഞ്ചാബ് പൊലീസ് തജീന്ദർ പാൽ സിംഗ് ബഗ്ഗയെ അറസ്റ്റ് ചെയ്തത്. ആം ആദ്മി സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. കെജ്റിവാളിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ബഗ്ഗ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. വധഭീഷണി മുഴക്കിയ ബഗ്ഗക്കെതിരെ പരാതി ലഭിച്ച പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആം ആദ്മി എതിരാളികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു. ബഗ്ഗയെ മോചിപ്പിക്കുന്നതിനായി ജനങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.