കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ എ എം എം എയില്‍ നിന്നും ഇടവേള ബാബു, മണിയന്‍ പിള്ള രാജു, സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തതിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സംഘടനയിലെ സ്ത്രീകളെ ആരെയും അയക്കാന്‍ എ എം എം എക്ക് സാധിക്കാതിരുന്നതിനെതിരെയാണ് ഷമ്മി തിലകന്‍റെ വിമര്‍ശനം. "പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളുടെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നുവെന്നാണ്"- ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ബീന പോള്‍, പത്മപ്രിയ, ആശാ ജോര്‍ജ് എന്നിവരാണ് ഡ.ബ്ല്യു.സി.സിയില്‍ നിന്നും പങ്കെടുത്തത്. ഫെഫ്ക, ഫിലിം ചേമ്പര്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. അതേസമയം യോഗത്തിലേക്ക് മാക്ട ഫെഡറേഷനെ ക്ഷണിച്ചില്ല. ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സിനിമാ സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് വളരെ നിര്‍ണായകമാകും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകുന്നതെന്നതും ശ്രദ്ധേയമാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതിനെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ദേശീയ വനിതാ കമ്മീഷനും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.