കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ സ്ഥാനാര്‍ഥിയാകും. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് അരുണ്‍ കുമാറിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം സിപിഎം നേതൃത്വവും എല്‍ ഡി എഫും അംഗീകരിക്കുകയായിരുന്നു. സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യാക്ഷനുമായ അരുണ്‍ കുമാര്‍ ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇടതുമുന്നണിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുന്ന അരുണ്‍ കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സെക്രട്ടേറിയറ്റംഗം എം സ്വാരജിന്‍റെ പേരാണ് പാര്‍ട്ടിക്കുള്ളില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന സ്വരാജിന്‍റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ എസ് അരുൺ കുമാര്‍, കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ എന്നിവരെ പരിഗണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതില്‍ ഭൂരിപക്ഷ പിന്തുണ ലഭിച്ചത് കെ എസ് അരുണ്‍ കുമാറിനായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിജയം ഉറപ്പിക്കാനായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുകയാണ്. മന്ത്രി പി രാജീവും എം സ്വരാജും മുഴുവന്‍ സമയവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കര കൂടി എല്‍ ഡി എഫിന് കിട്ടിയാല്‍ കേരളത്തിലെ 100 മണ്ഡലങ്ങളിലും ഇടത് പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിക്കും. ഇത് മുന്‍ നിര്‍ത്തി ഉറപ്പാണ് 100, ഉറപ്പാണ് തൃക്കക്കാര എന്ന ടാഗ് ലൈനാണ് സിപിഎം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് യു ഡി എഫിനും എല്‍ ഡി എഫിനും വളരെ പ്രധാനപ്പെട്ടതാണ്. പി ടി തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച തൃക്കാക്കര കൈവിട്ട് പോകാതെ നോക്കേണ്ടത് കോണ്‍ഗ്രസിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.