കർണ്ണാടക കോളേജുകളിൽ ക്രൈസ്തവ മത പഠനമവസാനിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷന്‍ കെ ടി കുഞ്ഞിക്കണ്ണന്‍. ന്യീനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് കോളേജുകളിൽ മതപഠനത്തിനുള്ള സ്വാതന്ത്ര്യം. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും യു ജി സി യുടെയും യൂണിവേഴ്സിറ്റി വിസി മാരുടെയും മുൻ കയ്യോടെയും ബ്രാഹ്മണ്യത്തിൻ്റെ ധർമശാസ്ത്രങ്ങളും ജ്യോതിഷവും മന്ത്രവാദവുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി കൊണ്ടിരിക്കുന്ന കടുത്ത ഹിന്ദുത്വവൽക്കരണത്തിൻ്റെ കാലത്താണ് ന്യൂനപക്ഷ അവകാശങ്ങളെ തള്ളിക്കൊണ്ട് അവരുടെ കോളേജുകളിൽ മതപഠനം നിഷിദ്ധമാക്കണമെന്ന തീരുമാനവുമായി ബിജെപിയുടെ സംസ്ഥാന സർക്കാർ രംഗത്ത് വന്നിരിക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ സന്ദർശിക്കാൻ ആർഎസ്എസിൻ്റെ ദേശീയ സമ്പർക്ക് പ്രമുഖ് രാംലാൽ എത്തുന്നതിനെ കുറിച്ചുള്ള ഓൺലൈൻ റിപ്പോർട്ടുകൾ വായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കർണ്ണാടക കോളേജുകളിൽ ക്രൈസ്തവ മത പഠനമവസാനിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിനെതിരെ മാർ ആൻഡ്രൂസ് താഴത്തിൻ്റെ പ്രസ്താവനയും ശ്രദ്ധയിൽപ്പെടുന്നത്.
ന്യുനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് അവരുടെ കോളേജുകളിൽ മതപഠനത്തിനുള്ള സ്വാതന്ത്ര്യം. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും യു ജി സി യുടെയും യൂണിവേഴ്സിറ്റി വിസി മാരുടെയും മുൻ കയ്യോടെയും ബ്രാഹ്മണ്യത്തിൻ്റെ ധർമശാസ്ത്രങ്ങളും ജ്യോതിഷവും മന്ത്രവാദവുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി കൊണ്ടിരിക്കുന്ന കടുത്ത ഹിന്ദുത്വവൽക്കരണത്തിൻ്റെ കാലത്താണ് ന്യൂനപക്ഷ അവകാശങ്ങളെ തള്ളിക്കൊണ്ട് അവരുടെ കോളേജുകളിൽ മതപഠനം നിഷിദ്ധമാക്കണമെന്ന തീരുമാനവുമായി ബിജെപിയുടെ സംസ്ഥാന സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാര്യമൊക്കെ കേരളത്തിലെ സഭാ അധ്യക്ഷന്മാരെ എന്തായാലും മാർ ആൻഡ്രൂസ് താഴത്ത് ധരിപ്പിച്ചുണ്ടാവുമെന്ന് ആശ്വസിക്കാം. രാഷ്ട്രീയ ഭിക്ഷാംദേഹിയായ പി സി ജോർജിനെയും കാസപോലുള്ള സംഘടനക്ക് പിറകിലുള്ള സംഘപരിവാറിൻ്റെ കയ്യിലെ ആയുധങ്ങളായി അധ:പതിച്ചു പോയവരോടൊപ്പമല്ല കേരളത്തിലെ ക്രൈസ്തവ സമൂഹമെന്ന് രാംലാലിനെ നല്ലവരായ പുരോഹിതന്മാർ ബോധ്യപ്പെടുത്തുമെന്ന് വിശ്വസിക്കാം. മുസ്ലിങ്ങളെ എന്നപോലെ ക്രൈസ്തവ ജനതയെയും ആഭ്യന്തര വിപത്തായി കണ്ടു വേട്ടയാടുന്ന ഒരു പ്രത്യയശാസ്ത്രത്തിൻ്റെയും മത ഭീകരപ്രസ്ഥാനത്തിൻ്റെയും പ്രതിനിധിയാണ് രാംലാൽ.
ഈദും ക്രിസ്മസുമെല്ലാം വൈദേശിക മതാഘോഷങ്ങളാണെന്ന് പ്രചരിപ്പിച് ന്യൂനപക്ഷ ജനതയുടെ ആഘോഷങ്ങളെ പോലും തടയുന്നവർ. 2014 ന് ശേഷം മതപരിവർത്തനം ആരോപിച്ച് ഹിന്ദുത്വ സംഘടനകളും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസും ക്രിസ്ത്യാനികൾക്കെതിരെ എത്രയെത്ര ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഘർവാപസിയുടെ പേരിൽ എത്ര ക്രിസ്ത്യൻ പള്ളികൾക്ക് നേരെയാണ് ഡൽഹിയിലും യുപിയിലുമെല്ലാം ആക്രമണമുണ്ടായത്. എത്ര ക്രൈസ്തവ വിദ്യാലയങ്ങളിലാണ് ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ഹിന്ദു ജാഗരൺ മഞ്ച് ആക്രമണമഴിച്ചുവിട്ടത്. ക്രിസ്മസ് കരോളും ആഘോഷങ്ങളുമെല്ലാം മതപരിവർത്തനത്തിനുള പരിപാടികളാണെന്ന് ആക്ഷേപിച്ചാണ് നീചമായ തങ്ങളുടെ ഗുണ്ടാക്രമണങ്ങെളെ ആർ എസ് എസ് ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്.
സംഘികളുടെ ലൗ ജിഹാദും ലാൻഡ് ജിഹാദും ജനസംഖ്യാശാസ്ത്രവും വന്ധീകരണ തിയറിയും ഏറ്റ് പിടിച്ച് വിദ്വേഷ രാഷ്ട്രീയ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുന്നതിനാവശ്യമായ വിവേകപൂർവ്വമായ സമീപനമാണ് എല്ലാവരിൽ നിന്നുമുണ്ടാവേണ്ടതെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകപൂർവ്വമായ മനസ് ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാർക്ക് ഉണ്ടാവുമെന്നു തന്നെയാണ് കരുതുന്നത്. പി സി ജോർജിനെ പോലുള്ളവരെ ഇറക്കി കുളം കലക്കി മീൻ പിടിക്കാനുള്ള സംഘപരിവാർ കൗശലത്തെ തിരിച്ചറിയാതെ പോവില്ലെന്നു തന്നെ ആശ്വസിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക