ഡല്‍ഹി: ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തൃണമൂൽ എം.പിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനർജിയുടെ വസതിയിലാണ് ഇന്നലെ കൂടിക്കാഴ്ച നടന്നത്. എന്നാല്‍ അരമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ ഇരുനേതാക്കളും തയ്യാറായിട്ടില്ല. ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പാര്‍ട്ടികള്‍ക്കുള്ളില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ വോട്ടുകള്‍ പ്രതീക്ഷിച്ച ആം ആദ്മിക്കുള്ള കനത്ത തിരിച്ചടിയായിരുന്നു മമതയുടെ നീക്കം. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പും ലോക് സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ബിജെപി വിരുദ്ധ മുന്നണിക്ക് വേണ്ടി ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. കൂടാതെ ചരിത്രത്തിലാദ്യമായി പഞ്ചാബില്‍ ഭരണമുറപ്പിക്കാന്‍ ആം ആദ്മിക്ക് സാധിക്കുകയും ചെയ്തു. ഇതോടെ ദേശീയ തലത്തില്‍ വന്‍ സ്വീകാര്യതയാണ് ആം ആദ്മിക്ക് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് പാര്‍ട്ടികളും ലക്ഷ്യം വെക്കുന്നത് ബിജെപി വിരുദ്ധ സഖ്യമാണ്. കൂടാതെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ ആം ആദ്മി നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.