കണ്ണൂര്‍: ഹിന്ദുത്വ അജണ്ട ശ്രീനാരായണ ഗുരുവില്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നരേന്ദ്രമോദി വിശദീകരിച്ച ഗുരുദര്‍ശനവും കാഴ്ച്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമാണ്. മഹാനായ നവോത്ഥാന നായകനും ആത്മീയാചാര്യനുമായ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നല്ലതാണ്. എന്നാല്‍ ആ അവസരം ഗുരുവിന്റെ ദര്‍ശനത്തെയും നിലപാടുകളെയും തിരസ്‌കരിച്ച് സംഘപരിവാറിന്റെ ആശയങ്ങള്‍ ഒളിച്ചുകടത്താനുളള അവസരമാക്കുന്നത് അനുചിതമാണ്-കോടിയേരി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മോദിയെ വിമര്‍ശിച്ചത്. 'മോദിയുടെ ഗുരുനിന്ദ' എന്ന തലക്കെട്ടോടെയാണ് ലേഖനം ആരംഭിക്കുന്നത്.
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ച്ചപ്പാടും ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടും എങ്ങനെ യോജിക്കുമെന്ന് കോടിയേരി ചോദിക്കുന്നു. 'മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് മുസ്ലീങ്ങളുടെ കടകളും വീടുകളും അടിച്ചുതകര്‍ക്കപ്പെട്ട ജഹാംഗിര്‍പുരി. സുപ്രീംകോടതിയുടെ സ്‌റ്റേ മറികടന്ന് ബുള്‍ഡോസറുപയോഗിച്ച് അവര്‍ ഇടിച്ചുനിരത്തല്‍ തുടര്‍ന്നപ്പോള്‍ ബ്രിന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാരെത്തിയാണ് നടപടികള്‍ നിര്‍ത്തിവെപ്പിച്ചത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മോദി പ്രതികരിക്കേണ്ടേ? ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ മുസ്ലീംവേട്ടയെ മോദി തളളിപ്പറയേണ്ടിയിരുന്നു'-കോടിയേരി ലേഖനത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാമന്റെയും ഹനുമാന്റെയും പേരിലെന്ന പോലെ ശ്രീനാരായണ ഗുരുവിന്റെ പേരിലും മുസ്ലീംവിരുദ്ധ, വര്‍ഗീയ ലഹളയുണ്ടാക്കാനാണോ മോദിയുടെ ശ്രമം. വാരാണസിയിലെ കാശി ശിവനഗരം പോലെയാണ് ശിവഗിരി എന്ന പ്രസ്താവന കല്ലുകടിയുണ്ടാക്കുന്നതാണ്. വാരാണസിയില്‍ ശിവനെ ഉണര്‍ത്താന്‍ പതിവായി ഷെഹനായ് കച്ചേരി നടത്തിയിരുന്ന ബിസ്മില്ലാ ഖാന് പാക്കിസ്ഥാനിലേക്ക് ടിക്കറ്റുകൊടുത്തവരാണ് ഈ കാവിപ്പട.വര്‍ഗീയ പകയുടെ കേന്ദ്രമായി ശിവഗിരിയെ തരംതാഴ്ത്താന്‍ മോദിയല്ല ഏത് വര്‍ഗീയ ഭരണാധികാരി വിചാരിച്ചാലും എല്‍ഡിഎഫ് ഭരണമുളള മതനിരപേക്ഷ കേരളം അതിന് അനുവദിക്കില്ല- കോടിയേരി കൂട്ടിച്ചേര്‍ത്തു.