മുംബൈ: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ ദുഖം തോന്നുന്നുവെന്ന് ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയും മോഡലുമായ പത്മ ലക്ഷ്മി. രാജ്യത്ത് മുസ്ലീം വിരുദ്ധത വ്യാപകമായിരിക്കുകയാണെന്നും അത് ജനങ്ങളെ വിഷലിപ്തമാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുമെന്നും പത്മ ലക്ഷ്മി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.
'ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായ മുസ്ലീം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത് അപകടകരവും നീചവുമായ പ്രവൃത്തിയാണ്. നിങ്ങള്‍ ഒരാളെ ചെറുതായി കാണുന്നുണ്ടെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുപറ്റാന്‍ എളുപ്പമാണ്. ഹിന്ദുക്കളേ..., നിങ്ങള്‍ ഈ ഭയാശങ്കള്‍ക്ക് വശംവദരാകരുത്. ഇന്ത്യയിലല്ല മറ്റൊരിടത്തും ഹിന്ദുമതം യാതൊരു ഭീഷണിയും നേരിടുന്നില്ല. ഏതെങ്കിലും തരത്തില്‍ വിദ്വേഷം വിതയ്ക്കാന്‍ പ്രേരിപ്പിക്കുന്നതല്ല യഥാർത്ഥ ആത്മീയത. ഈ ഭൂമിയില്‍ എല്ലാ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരുമിച്ച് സമാധാനപരമായ ജീവിതം നയിക്കാനാവണം'-പത്മ ലക്ഷ്മി ട്വീറ്റ് ചെയ്തു.
ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ചും രാമനവമി ഘോഷയാത്രക്കിടെ ഗുജറാത്തിലും മധ്യപ്രദേശിലും നടന്ന അക്രമങ്ങളെക്കുറിച്ചും ദി ഗാര്‍ഡിയന്‍, ലോസ് ഏഞ്ചല്‍സ് ടൈംസ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ ടാഗ് ചെയ്തായിരുന്നു പത്മ ലക്ഷ്മിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക