ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഏഴ് മുന്‍നിര ആഗോള കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെയ്ക്ക് ഇന്‍ ഇന്ത്യയും ഹേറ്റ് ഇന്‍ ഇന്ത്യയും ഒരുമിച്ച് നിലനില്‍ക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ നിരവധിപ്പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മയില്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017 മുതല്‍ 2022 വരെ ഏഴ് ആഗോള കമ്പനികളാണ് ഇന്ത്യയില്‍ നിന്നും പോയത്. ഒമ്പത് ഫാക്ടറികളും 649 ഡീലര്‍ഷിപ്പുകളും അടച്ചുപൂട്ടി, രാജ്യത്തുടനീളം 84,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2017- ല്‍ ഷെവര്‍ലെ, 2018 - ല്‍ മാന്‍ ട്രെക്ക്, 2019-ൽ ഫിയറ്റ്, 2020-ൽ ഹാർലി ഡേവിഡ്‌സൺ, 2021-ൽ ഫോർഡ്, 2022-ൽ ഡാറ്റ്‌സൺ തുടങ്ങിയ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയ കമ്പനികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അതേസമയം, ഇന്ധന വില വര്‍ധനവിന് കാരണം സംസ്ഥാനങ്ങള്‍ വിലകുറക്കാത്തതാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ധന നികുതിയുടെ 68% കേന്ദ്ര സര്‍ക്കാരിലേക്കാണ് എത്തുന്നത്. സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.